പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയുടെ പ്രധാന പേസ് ബൗളർ ജസ്പ്രിത് ബുംറ അടുത്ത മാസം നടക്കുന്ന ലോകകപ്പിൽ കളിച്ചേക്കില്ല. ഇന്നലെ നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ബുംറ കളിച്ചിരുന്നില്ല. ടീമിനൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നില്ല. ഗുരുതരമായ ബാക്ക് സ്ട്രെസ് ഫ്രാക്ചർ പരിക്ക് കാരണമാണ് ബുംറ ഒഴിവാകുന്നത്. റിപ്പോർട്ട് പ്രകാരം ശസ്‌ത്രക്രിയ ആവശ്യമില്ലെങ്കിലും പരിക്ക് ഭേദമാകാൻ 4-6 മാസത്തേക്ക് വിശ്രമം ആവശ്യമാണ്.
നേരെത്തെ പരിക്ക് കാരണം ഏഷ്യാകപ്പിലും ബുംറ ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയ്ക്കെതിരായ സീരിസിലാണ് തിരിച്ചെത്തിയത്. ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ബിസിസിഐ ഇതുവരെയും ഒരു അപ്‌ഡേറ്റ് നൽകിയിട്ടില്ല. ബുംറയ്ക്ക് ഒന്നാം ടി20 മത്സരം നഷ്ടമാകുമെന്ന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. “ചൊവ്വാഴ്‌ച ഇന്ത്യയുടെ പരിശീലന സെഷനിൽ ജസ്‌പ്രീത് ബുംറ നടുവേദനയെക്കുറിച്ച് പരാതിപ്പെട്ടുവെന്നാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്.
ഏഷ്യാകപ്പിൽ ബുംറയുടെ അഭാവത്തിൽ ഡെത്ത് ഓവറിൽ ഇന്ത്യൻ ബൗളർമാർ ദയനീയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ ബുംറയുടെ അഭാവം വൻ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. ഓസ്‌ട്രേലിയയ്ക്കെതിരെ കളിച്ച 2 മത്സരത്തിലും പ്രശ്നമുള്ളതായി കാണപ്പെട്ടിരുന്നില്ല.