ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ കിവീസിന് 65 റൺസിന്റെ കൂറ്റൻ ജയം, ഇതോടെ ന്യൂസിലാൻഡ് സെമിഫൈനൽ ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു, ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, സിഡ്നിയിലാണ് ഇന്നത്തെ മൽസരം അരങ്ങേറിയത്.
തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 167/7 എന്ന മികച്ച നിലയിൽ കിവീസ് എത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ കാത്തിരുന്നത് കൂട്ട തകർച്ച ആയിരുന്നു, ശ്രീലങ്കൻ മുൻ നിരയെ കിവീസ് പേസർമാർ എറിഞ്ഞിട്ടതോടെ 24/5 എന്ന നിലയിൽ ആയി ലങ്ക, ശ്രീലങ്കൻ നിരയിൽ 2 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത് എന്നത് തന്നെ നോക്കിയാൽ ലങ്കയുടെ തകർച്ചയുടെ ആഴം മനസ്സിലാകും, 4 വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് ആണ് കിവീസ് നിരയിൽ ബോളിങ്ങിൽ തിളങ്ങിയത്.
മത്സരത്തിൽ ഏഴാം ഓവർ എറിയാനെത്തിയ ഹസരംഗയുടെ ബോളിൽ വെറും 12 റൺസ് എടുത്ത് നിൽക്കുമ്പോൾ ഫിലിപ്പ്സിനെ ഔട്ട് ആക്കാനുള്ള സുവർണാവസരം ലങ്കക്ക് ലഭിച്ചിരുന്നു പക്ഷെ ലോങ്ങ് ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന നിസങ്കയ്ക്ക് നിസാരമായ ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനായില്ല, ഒരു പക്ഷെ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ലങ്കൻ ബോളർമാരുടെ മേൽ ആധിപത്യം സ്ഥാപിച്ച ഫിലിപ്പ്സ് പിന്നീട് കിവീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു, കളിയിലെ താരമായും ഫിലിപ്പ്സ് തിരഞ്ഞെടുക്കപ്പെട്ടു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ കാണാം