മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം കഴിഞ്ഞ ദിവസമാണ് പാകിസ്താനിൽ എത്തിയത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇപ്പോൾ അനിശ്ചിതത്ത്വത്തിലാണ്. ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേർക്ക് പിടിപെട്ട അജ്ഞാത വൈറസ് രോഗമാണ് കാരണം. ഭക്ഷ്യവിഷബാധയാണെന്ന് ഒരുകൂട്ടർ പറയുമ്പോൾ കോവിഡ് വൈറസ് ബാധയാണെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. എങ്കിലും യഥാർത്ഥ കാരണം ഇതുവരെ മത്സരം സംഘടിപ്പിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല.
ഇരു ക്രിക്കറ്റ് ബോർഡുകളും ചർച്ചചെയ്ത് മത്സരം ആരംഭിക്കുന്ന തീയതി നീട്ടുന്ന കാര്യം തീരുമാനിക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാരണം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും അസുഖബാധിതരായി തുടരുകയാണ്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വക്താവ് അറിയിച്ചപ്രകാരം 13-14 പേരുണ്ട്. താരങ്ങളോടും സ്റ്റാഫ് അംഗങ്ങളോടും ഹോട്ടൽമുറിയിൽ നിന്നും പുറത്തിറങ്ങാതെ വിശ്രമിക്കാനായി ബോർഡ് നിർദ്ദേശം നൽകിയതായും വ്യക്തമാക്കി.
അതിനിടെ ക്രിക്കറ്റിലെ തന്റെ റോൾ മോഡലിനെ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. മുൻ ഇംഗ്ലണ്ട് താരവും ഇപ്പോൾ കമന്റേറ്ററുമായ നാസർ ഹുസൈനുമായി നടത്തിയ ഒരു അഭിമുഖത്തിൽ വച്ചാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘360° ക്രിക്കറ്റർ’ എന്നറിയപ്പെടുന്ന മുൻ ദക്ഷിണാഫ്രിക്കൻ താരമായ എ ബി ഡിവില്ലിയേഴ്സാണ് തന്റെ കരിയറിലെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്ന് ബാബർ അസം പറയുന്നു.
ഡിവില്ലിയേഴ്സിനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയാണ് എന്ന് പറഞ്ഞ ബാബർ,
എ ബി ഡി കളിക്കുന്ന ഓരോ ഷോട്ടുകളും തന്നെ വളരെയധികം സ്വാധീനിക്കുന്നു എന്നും വ്യക്തമാക്കി. ടിവിയിൽ അദ്ദേഹത്തിന്റെ ഓരോ വ്യത്യസ്തമായ ഷോട്ടുകൾ കണ്ട പിറ്റേദിവസം തന്നെ ഗ്രൗണ്ടിൽചെന്ന് ആ ഷോട്ട് താനും പരീക്ഷിക്കുമായിരുന്നുവെന്നും അസം പറയുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പകർത്തിയെടുത്തു പൂർണമായും അത് തങ്ങളുടെ മത്സരങ്ങളിലും ഉപയോഗിക്കാറുണ്ട് എന്നും പറഞ്ഞുകൊണ്ട് തന്റെ ആരാധനാമൂർത്തിയായ ഡിവില്ലിയേഴ്സിനെ വാഴ്ത്തുകയാണ് ബാബർ അസം.