മക്കല്ലത്തിന്റെ ബാസ്ബോൾ സ്ട്രേറ്റജി അതേപടി ഇംഗ്ലണ്ട് താരങ്ങൾ പ്രവർത്തികമാക്കിയപ്പോൾ റാവൽപിൻഡിയിൽ കണ്ടത് റൺസ് ഒഴുക്കായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവമായ ആദ്യ ദിനമായിരുന്നു. 4 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 506 റൺസാണ്.
ഇംഗ്ലണ്ട് നിരയിൽ 4 പേരാണ് സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണിങ്ങിൽ എത്തിയ സാക് ക്രോളിയും ഡക്കറ്റും മികച്ച തുടക്കം സമ്മാനിച്ചു. നിലവിലെ ഏറ്റവും മികച്ച ബൗളിങ് നിലകളിൽ ഒന്നായ പാകിസ്ഥാൻ ബൗളർമാരെ ഒരു ദാക്ഷണ്യവുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചു പറത്തിയത്.
15 പന്തിൽ 34 റൺസ് നേടി സ്റ്റോക്‌സ് ടി20 ശൈലിയിൽ ബാറ്റ് വീശിയപ്പോൾ, മറ്റ് ബാറ്റർമാർ ഏകദിന ശൈലിയിലാണ് റൺസ് അടിച്ചു കൂട്ടിയത്.68ആം ഓവറിൽ 6 പന്തും ഫോർ നേടി ഹാരി ബ്രുക്ക് പാകിസ്ഥാൻ ബൗളർമാരുടെ നിലയും പിച്ചിന്റെ അവസ്ഥയും കാണിച്ച് തന്നിരുന്നു. ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായി ബ്രുക് മാറിയിരുന്നു.
അതേസമയം ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പാകിസ്ഥാൻ 36ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും ഇരുവരും ചേർന്ന് 233 റൺസ് സ്‌കോർ ബോർഡിൽ ചേർത്തിരുന്നു. 107 റൺസ് നേടിയ ബെൻ ഡക്കറ്റിനെ പുറത്താക്കി കൊണ്ടാണ് സാഹിദ് മഹ്മൂദ് ആദ്യ വിക്കറ്റ് പാകിസ്ഥാൻ നേടി കൊടുത്തത്. തൊട്ടടുത്ത ഓവറിൽ മറ്റെ ഓപ്പണർ കൂടി കൂടാരം കയറി.
111പന്തിൽ 122 റൺസ് നേടിയാണ് ക്രോളി പുറത്തായത്. അരങ്ങേറ്റകാരൻ ഹാരിസ് റൗഫാണ് വിക്കറ്റ് നേടിയത്. 23 റൺസ് നേടി പുറത്തായ റൂട്ട് ഒഴിച്ച് ബാക്കിയെല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഒലി പോപ്പ് 108 റൺസും, ഹാരി ബ്രുക് 101* റൺസും നേടിയിട്ടുണ്ട്.ക്യാപ്റ്റൻ സ്റ്റോക്‌സ് 15 പന്തിൽ 34 റൺസ് നേടി പുറത്താകാതെ നിൽക്കുന്നു.