ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന വിവരമായിരുന്നു. ഋഷഭ് പന്തിന് ഉണ്ടായ അപകടത്തിന്റെത്. ഇന്ന് പുലർച്ചെ അഞ്ചു മുപ്പതോടെ ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വീട്ടിൽ അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി പോകുകയായിരുന്നു പന്ത്. റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ഇപ്പോൾ പന്തിന്റെ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വലതു കാൽമുട്ടിന്റെ ലിഗമെന്റിന് കാര്യമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. വലതു കൈമുട്ട്, കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്കും സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. നെറ്റിയിലും കാര്യമായ മുറിവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
താരം അപകട നില തരണം ചെയ്തിട്ടുണ്ട് എന്നും എംആർഐ സ്കാനിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ പറയുവാൻ സാധിക്കുകയുള്ളൂ എന്ന് ബിസിസിഐ പുറത്തുവിട്ട വാർത്ത കുറിപ്പിൽ പറയുന്നു. ആന്തരിക അവയവങ്ങൾക്ക് പ്രശ്നം സംഭവിച്ചിട്ടുണ്ടോ എന്നും ആന്തരിക രക്തസ്രാവം ഉണ്ടോ എന്നും റിപ്പോർട്ട് വന്നശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.
പന്തിന്റെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് ഇതിനോടകം പറഞ്ഞിട്ടുണ്ട്. ബിസിസിഐ വൃത്തങ്ങൾ മെഡിക്കൽ ടീമുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ഡോക്ടർ മാറുമായൊക്കെ സംസാരിക്കുന്നുണ്ട് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഋഷഭ് പന്തിന്റെ അപകടവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം മറ്റൊരു കാർ വന്ന് അടിച്ച ശേഷം ഡിവൈഡറിൽ തട്ടി കാർ മറയുകയായിരുന്നു. ഉടൻതന്നെ കാറിന് തീപിടിക്കുകയും ചെയ്തു. അതി സാഹസികമായാണ് പന്ത് കാറിൽ നിന്നും രക്ഷപ്പെട്ടത്.
അപകടം സംഭവിച്ച ഉടനെ പന്തിനൊപ്പം ഡ്രൈവർ ഉണ്ടായിരുന്നു എന്നുള്ള വാർത്ത വന്നിരുന്നുവെങ്കിലും പന്ത് ഒറ്റയ്ക്കാണ് കാർ ഓടിച്ച് വന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പോലീസ് മൊഴിയെടുക്കാനായി വന്നപ്പോൾ ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് എന്നാണ് പന്ത് നൽകിയിരിക്കുന്ന മൊഴി. അപകടം സംഭവിച്ച ശേഷം തീ പടരുന്നതു കണ്ട് വാഹനത്തിന്റെ ചില്ലുകൾ സ്വയം പൊട്ടിച്ച ശേഷമാണ് പന്ത് കാറിനുള്ളിൽ നിന്നും പുറത്തു വന്നത്. ഉടൻതന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ചാണ് കാര്യങ്ങൾ എങ്കിൽ ഒരു വർഷത്തിനു മുകളിൽ പന്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല. പന്തിന് അപകടം സംഭവിച്ച ശേഷം പന്തിന്റെ തിരിച്ചുവരവിനായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഏതായാലും ഇക്കൊല്ലം ഡൽഹി ക്യാപിറ്റൽ കളിക്കാൻ കഴിയില്ല എന്നുള്ള കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.
ഇന്ത്യ ശ്രീലങ്ക ഏകദിന ടീമിൽ നിന്നും ട്വന്റി20 ടീമിൽ നിന്നും ഋഷഭ് പന്തിനെ ഒഴിവാക്കിയിരുന്നു. കായിക ക്ഷമത വീണ്ടെടുക്കാൻ ബാംഗ്ലൂരിലുള്ള എൻസിഎയിൽ ചേരുവാൻ പന്തിന്റെ അടുത്ത് നിർദ്ദേശിച്ചിരുന്നു. ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലുള്ള ഇന്ത്യയുടെ നിർണായക കളിക്കാരൻ ആകും പന്ത് എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു അപകടം പന്തിന് വന്നത്. പന്തിന്റെ തിരിച്ചുവരവിനായി ഒന്നടങ്കം പ്രാർത്ഥിക്കുകയാണ് ക്രിക്കറ്റ് ലോകം.