ഐ.പി.എല്ലിലെ ഈ വർഷത്തെ ഏറ്റവും അവിശ്വസനീയമായ മത്സരത്തിനാണ് ഇന്നലെ അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് വിജയം എത്തിപ്പിടിക്കാൻ കഴിയുന്നതിലും അപ്പുറത്ത് എന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും മനസ്സിൽ ഉറപ്പിച്ച നിമിഷം അവിടെ നിന്ന് കൊൽക്കത്തയ്ക്ക് വേണ്ടി “സൂപ്പർ മാൻ” ആയി മാറുകയായിരുന്നു റിങ്കു സിംഗ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി സായി സുദർശനും (53) അവസാന ഓവറുകളിൽ തകർത്തു അടിച്ച വിജയ് ശങ്കറും (63) ചേർന്നാണ് 204/4 എന്ന മികച്ച ടോട്ടലിൽ എത്തിച്ചത്, മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി വെങ്കിടേഷ് അയ്യർ (83) മികച്ച പ്രകടനം നടത്തിയെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണത് കൊൽക്കത്തയ്ക്ക് തിരിച്ചടി ആയി.
എന്നാൽ തോറ്റു കൊടുക്കാൻ റിങ്കു സിംഗ് തയ്യാറായിരുന്നില്ല യാഷ് ദയാലിനെ “ദയ” ഏതുമില്ലാതെ തുടർച്ചയായി 5 സിക്സറുകൾ പറത്തിക്കൊണ്ട് അവസാന ഓവറിൽ അവിശ്വസനീയമായ വിജയത്തിലേക്ക് റിങ്കു സിംഗ് കൊൽക്കത്തയെ നയിച്ചു, ഇതിനിടയിൽ മത്സരത്തിലെ അവസാന ഓവറിലെ ആദ്യ ബോളിൽ തന്നെ റിങ്കു സിംഗിന് സ്ട്രൈക്ക് കൈമാറിയ ഉമേഷ് യാദവും കൈയ്യടി അർഹിക്കുന്നു.