സിംബാബ്‌വെ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു വി സാംസൺ. ആദ്യം വിക്കറ്റിന് പിന്നിലും അതിനു ശേഷം ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെ ആയിരുന്നു.
162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 14 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എടുത്ത് നിൽക്കുമ്പോഴാണ് ആറാമനായി സഞ്ജു ക്രീസിലേക്ക് എത്തുന്നത്. ഒരു വിക്കറ്റ് കൂടി നഷ്ടമായാൽ ടീം പ്രതിസന്ധിയിൽ ആകുമെന്ന് കണക്കുകൂട്ടിയ സഞ്ജു സമചിത്തതയോടെയാണ് ബാറ്റ് വീശിയത്. ദീപക് ഹൂഡക്കൊപ്പം 56 റൺസിന്റെ നിർണായക കൂട്ടുകെട്ട് സൃഷ്ട്ടിച്ച സഞ്ജു വിജയിക്കാൻ 8 റൺസ് അവശേഷിക്കുമ്പോൾ ഹൂഡ പുറത്തായെങ്കിലും ഒരു സിക്സർ അടിച്ചാണ് കളി ഫിനിഷ് ചെയ്തത്. 39 പന്തിൽ നിന്നും നാല് സിക്സും മൂന്ന് ഫോറുമടക്കം 43 റൺസ് നേടി പുറത്താകാതെ നിന്നു.
മത്സരശേഷം ഒരു സിംബാബ്‌വെ കുരുന്നിന് മാച്ച് ബോൾ സൈൻ ചെയ്ത് നൽകി മാതൃകയായി സഞ്ജു. കാൻസർ ബാധിച്ച ആ കുരുന്നിനു അത് വളരെ അധികം സന്തോഷം നൽകിയിട്ടുണ്ടെന്നാണ് കമന്റേറ്റർമാർ പറഞ്ഞത്. ജന്മനാ ഉള്ള കണ്ണിന് കാൻസർ അസുഖം സർവൈവ് ചെയ്ത ആറു വയസ്സുകാരൻ തന്റെ അമ്മയുടെ കൂടെയാണ് എത്തിയത്. സഞ്ജുവിന്റെ കയ്യിൽ നിന്നും ഒപ്പിട്ട പന്ത് ലഭിച്ചപ്പോൾ ആ കുരുന്നിന്റെ സന്തോഷം കാണേണ്ടത് തന്നെയാണ്.
കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന അഭിമുഖത്തിൽ സംസാരിച്ച സഞ്ജു പിച്ചിൽ ഒരുപാട് നേരം ബാറ്റ് ചെയ്യാൻ സാധിക്കുന്നത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും അത് സ്വന്തം രാജ്യത്തിന് വേണ്ടി കൂടി ആകുമ്പോൾ വീണ്ടും ഒരുപാട് സന്തോഷം നൽകുന്നുവെന്നും പറയുന്നു. മികച്ച വിക്കറ്റ് കീപിംഗ് നടത്തിയതിനെ അവതാരകൻ പ്രശംസിക്കുന്നു, അപ്പോഴും വളരെ വിനയത്തോടെ സഞ്ജു പറയുന്നത് ഞാൻ ഇന്ന് ഒരു സ്റ്റുമ്പിങ് ചാൻസ് മിസ്സ് ചെയ്തു എന്നാണ്. എല്ലാ ബോളർമാരും നന്നായി പന്തെറിഞ്ഞു എന്നും തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചത് ബോളർമാരുടെ കൂടെ കഴിവ് കൊണ്ടാണെന്നും പറയുകയാണ് സഞ്ജു. ഇത്രയും എളിമയുള്ള ഒരു താരത്തെ വേറെ എവിടെയെങ്കിലും ഈ അടുത്ത കാലത്തൊന്നും കണ്ടതായി ഓർക്കുന്നില്ല.
നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസർ ദീപക് ചഹറിന് പകരം ശർധൂൽ താക്കൂർ ഇറങ്ങി. ഒന്നാം ഏകദിനത്തിന്റെ തനിയാവർത്തനമാണ് ഈ മത്സരത്തിലും കണ്ടത്. പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീഴുന്ന അതേ കാഴ്ചയാണ് സിംബാബ്‌വെ ബാറ്റിങ്ങിൽ കണ്ടത്.
സിറാജ് എറിഞ്ഞ ഒൻപതാം ഓവറിന്റെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. 32 പന്തിൽ 7 റൺസുമായി നിന്ന ഓപ്പണർ കൈതാനോയുടെ ബാറ്റിലുരസി വന്ന പന്ത് ഒരു മികച്ച ഡൈവിലൂടേ തന്റെ വലതുവശത്തേക്കു പറന്ന് ഒറ്റക്കയ്യിൽ എടുക്കുകയായിരുന്നു സഞ്ജു. ഇതുകൂടാതെ മറ്റ് രണ്ട് ക്യാച്ചുകൾ കൂടി എടുക്കുകയും ഒരു റൺഔട്ടിൽ പങ്കളിയാവുകയും ചെയ്തു സഞ്ജു.