Categories
India Latest News

വാശിയേറിയ പോരാട്ടത്തിനിടെ കളത്തിൽ കൂട്ടിമുട്ടി ജഡേജയും റൗഫും, പിന്നാലെ സംഭവിച്ചത് ഇങ്ങനെ…

ഏഷ്യക്കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിച്ചത്. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

അതേസമയം മത്സരത്തിനിടെ റൗഫും ജഡേജയും ഓടുന്നതിനിടെ കൂട്ടിമുട്ടിയിരുന്നു. 19ആം ഓവറിലെ രണ്ടാം പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ജഡേജ സിംഗിളിനായി ഓടുകയായിരുന്നു, എന്നാൽ ബോൾ നോക്കി കൊണ്ട് ഓടുകയായിരുന്ന ജഡേജ ഡെലിവറി കഴിഞ്ഞ് റൺ അപ്പിൽ ഉണ്ടായിരുന്ന റൗഫിന്റെ ദേഹത്ത് ഇടിച്ചു. ഉടനെ തന്നെ ക്ഷമ ചോദിച്ച് ജഡേജ എത്തുകയും റൗഫിനെ ചേർത്ത് പിടിക്കുകയും ചെയ്തു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *