Categories
Cricket Latest News Video

ഇന്ത്യ ജയിക്കും എന്ന് തോന്നിയ ഓവർ !പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ കിടിലൻ ഡെത്ത് ബോളിങ് പ്രകടനവുമായി ഇന്ത്യയുടെ
അർഷ്ദീപ് സിംഗ്. തന്റെ മൂന്നാമത്തെ മാത്രം രാജ്യാന്തര മത്സരം കളിക്കുന്ന താരം അവസാന ഓവറുകളിൽ പ്രകടിപ്പിച്ച പോരാട്ടവീര്യത്തിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് ശ്രദ്ധ നേടി.

അവസാന നാല് ഓവറിൽ വെറും 31 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റിൻഡീസിന്‌ ആർഷദീപ്‌ സിംഗിന്റെ ഓവറുകളിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സമചിത്തതയോടെ പന്തെറിഞ്ഞ പേസർ പതിനേഴാം ഓവറിൽ വെറും നാല് റൺസ് ആണ് വിട്ടുകൊടുത്തത്. പതിനെട്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുകൊടുത്തതോടെ വിജയലക്ഷ്യം 2 ഓവറിൽ 16 റൺസായി ചുരുങ്ങി. അതോടെ നിർണായകമായ പത്തൊമ്പതാം ഓവർ എറിയാൻ രോഹിത് വീണ്ടും അർഷദീപിനെ വിളിച്ചു. പരിചയസമ്പന്നനായ ഭുവിക്ക്‌ രണ്ട് ഓവർ കൂടി ബാക്കി ഉണ്ടായിട്ടും ക്യാപ്റ്റൻ തന്നിൽ അർപ്പിച്ച വിശ്വാസം സിംഗ് കാത്തു.

ആദ്യ പന്തിൽ ഒരു ലോ ഫുൾ ടോസ്, ഡിവോൺ തോമസ് ലോങ് ഓഫിലേക്ക്‌ സിംഗിൾ കളിച്ച് പവലിന് സ്ട്രൈക്ക കൈമാറി. രണ്ടാം പന്തിൽ ഒരു ഹെലികോപ്റ്റർ ഷോട്ട് കളിച്ച് സിക്‌സർ നേടാൻ ശ്രമിച്ച പവൽ ഒരു കിടിലൻ യോർക്കറിൽ ക്ലീൻ ബോൾഡ്. അപകടകാരിയായ പവൽ പുറത്തായപ്പോൾ ഇന്ത്യ വീണ്ടും കളിയിലേക്ക്‌ തിരിച്ചുവന്നു. മൂന്നാം പന്തിൽ ‌‍ഡബിൾ, നാലാം പന്തിൽ വീണ്ടും ഡോട്ട് ബോൾ. അഞ്ചാം പന്തിൽ സിംഗിൾ. അവസാന പന്തിലും ഡബിൾ. അങ്ങനെ തന്റെ അവസാന രണ്ട് ഓവറുകളിൽ ഒരു ബൗണ്ടറി പോലും വഴങ്ങാതെ മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎല്ലിൽ നിന്ന് നേടിയ പരിചയസമ്പത്ത് താരത്തിന് വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടാവാം എന്ന് മത്സരശേഷം ഒരു അഭിമുഖത്തിൽ മുൻ ഇന്ത്യൻ താരം പാർത്തിവ് പട്ടേൽ പറയുകയുണ്ടായി. പഞ്ചാബ് കിംഗ്സ് ടീമിന്റെ താരമാണ് അർഷ്ദീപ്‌ സിംഗ്. ഐപിഎല്ലിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് തന്റെ കഴിവ് തെളിയിച്ച അദ്ദേഹം നാഷനൽ ടീമിലും അതേ മികവ് ആവർത്തിക്കുകയാണ്. ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി.

പത്തൊമ്പതാം ഓവറിൽ ആഞ്ഞടിച്ച് അർഷ്ദീപ് സിംഗ് :വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554363292377788416?t=dmX5uv1LWeoxV7skBQIQJQ&s=19
https://twitter.com/trollcricketmly/status/1554363445427900418?t=ECsCLwEeZ2nyMDA6pRt6eg&s=19

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *