ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം, തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയെ 106 എന്ന ചെറിയ സ്കോറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ ഒതുക്കി, റൺ ഒഴുകുമെന്ന് പ്രവചിച്ച പിച്ചിൽ പക്ഷെ കണ്ടത് ഇടവേളകളിൽ വിക്കറ്റുകൾ വീഴുന്നതാണ്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഓപ്പണിങ്ങ് ബോളർമാരായ ദീപക് ചഹറും അർഷ്ദീപ് സിങ്ങും ബോൾ ചെയ്തപ്പോൾ സൗത്ത് ആഫ്രിക്കൻ മുൻനിര ബാറ്റർമാർ കൂട്ടത്തോടെ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്, ആദ്യ 3 ഓവർ പിന്നിട്ടപ്പോൾ 9/5 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ മുൻനിര തകർന്നു, മത്സരത്തിന്റെ ആദ്യ മണിക്കൂറിൽ ലഭിച്ച സ്വിങ്ങ് ഇന്ത്യൻ പേസ് ബോളർമാർ പരമാവധി ഉപയോഗിച്ചു.
സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ബവൂമയെ (0) ക്ലീൻ ബൗൾഡ് ആക്കി കൊണ്ട് ദീപക് ചഹറാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, ചഹറിന്റെ മനോഹരമായ ഒരു ഇൻ സ്വിങ്ങർ ബവൂമയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.പിന്നാലെ ഡി കോക്കിനെ (1) അർഷ്ദീപ് സിംഗ് ഔട്ടാക്കി, ആ ഓവറിൽ തന്നെ റോസോയെയും, ഡേവിഡ് മില്ലറെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി അയച്ചു, പിന്നീട് ഐഡൻ മർക്രാമും (25 ) വെയ്ൻ പാർണലും (24) ചെറുത്ത് നിൽപ് നടത്തിയെങ്കിലും തുടക്കത്തിലെ കൂട്ട തകർച്ചയിൽ നിന്ന് കരകയറാൻ അതൊന്നും മതിയാകുമായിരുന്നില്ല, അവസാന ഓവറുകളിൽ ആക്രമിച്ച് കളിച്ച കേശവ് മഹാരാജിന്റെ (41) ഇന്നിങ്ങ്സ് ആണ് സൗത്ത് ആഫ്രിക്കയെ 100 കടക്കാൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കത്തിൽ തന്നെ രോഹിത് ശർമയെ റൺ എടുക്കുന്നതിന് മുമ്പ് നഷ്ടമായി, റബാഡയുടെ ബോളിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന്റെ കൈകളിൽ എത്തുകയായിരുന്നു, പിന്നാലെ മികച്ച ഫോമിലുള്ള കോഹ്ലിയെയും (3) ഇന്ത്യക്ക് നഷ്ടമായി, 17/2 എന്ന നിലയിൽ ആയ ഇന്ത്യയെ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കെ.എൽ രാഹുലും (51) സൂര്യകുമാർ യാദവും (50) വിജയത്തിലെത്തിക്കുകയായിരുന്നു, മൂന്നാം വിക്കറ്റിൽ 93 റൺസിന്റെ അപരാജിത കൂട്ട്കെട്ട് ഉണ്ടാക്കി ഇരുവരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു, മത്സരത്തിൽ 3വിക്കറ്റ് വീഴ്ത്തി മികച്ച ബോളിംഗ് പ്രകടനം നടത്തിയ അർഷ്ദീപ് സിംഗ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി.
താരങ്ങളോടുള്ള ആരാധന കൊണ്ട് പലപ്പോഴും ചില ക്രിക്കറ്റ് പ്രേമികൾ ചില സാഹസങ്ങൾക്ക് മുതിരാറുണ്ട് അങ്ങനെ ഒരു സാഹസം ഇന്നലത്തെ മത്സരത്തിൽ ഒരു ആരാധകൻ കാണിച്ചു ഇഷ്ട താരങ്ങളെ അടുത്ത് കാണാനും ഫോട്ടോ എടുക്കാനുമായി ഗ്രൗണ്ടിലെ വേലിക്കെട്ട് ചാടി കടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ച അയാൾ താരങ്ങളുടെ അടുത്തെത്തുകയും അത് ഷൂട്ട് ചെയ്യുകയും ചെയ്തു, ഇത്തരം പ്രവർത്തികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല കാരണം കനത്ത സുരക്ഷയുള്ള താരങ്ങളുടെ അടുത്തേക്ക് അനുവാദമില്ലാതെ പോകുന്നത് ചിലപ്പോൾ നിയമ നടപടികൾ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ എത്താം.