ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ടീം ഇന്ത്യയെ 5 വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക, രണ്ടാം ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. പെർത്ത് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടിയപ്പോൾ വെറും രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അവർ വിജയത്തിൽ എത്തുകയായിരുന്നു.
52 റൺസ് എടുത്ത മാർക്രത്തിന്റെയും 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറിന്‍റെയും ഇന്നിങ്സുകൾ അവരുടെ വിജയം എളുപ്പമാക്കി. ഒരു ഘട്ടത്തിൽ 5.4 ഓവറിൽ 24/3 എന്ന നിലയിൽ തകർച്ച നേരിട്ട അവരെ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു കരകയറ്റി. ഇന്ത്യക്കായി അർഷദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി, പാണ്ഡ്യ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.
മത്സരത്തിനിടെ അശ്വിൻ മില്ലറെ ബോളിങ് എൻഡിൽ റൺഔട്ട് ആക്കുന്ന (മുൻപ് മങ്കാദിങ്) ശ്രമം നടത്തിയിരുന്നു. അശ്വിൻ എറിഞ്ഞ പതിനെട്ടാം ഓവറിൽ ആയിരുന്നു സംഭവം. ഓവറിന്റെ ആദ്യ രണ്ട് പന്തുകളിൽ സിക്സ് നേടിയിരുന്നു മില്ലർ. മൂന്നാം പന്തിൽ ലെഗ് ബൈ സിംഗിൾ. നാലാം പന്തിൽ അശ്വിൻ സ്റ്റബിസിനെ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. അവസാന പന്ത് എറിയുവാൻ പോകുന്നതിന് മുമ്പ് ആക്ഷൻ നിർത്തി മില്ലർ ക്രീസിൽ തന്നെയാണോ നിൽക്കുന്നത് എന്ന് പാളിനോക്കിയ അശ്വിൻ അതേയെന്ന് മനസ്സിലാക്കിയതോടെ അടുത്ത പന്ത് എറിഞ്ഞ് ഓവർ പൂർത്തിയാക്കി മടങ്ങി. ഇത്തരം വിക്കറ്റ് ഐസിസി ഒക്ടോബർ 1 മുതൽ നിയമപ്രകാരം റൺ ഔട്ട് ആയി കണക്കാക്കും എന്ന് നിയമം ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അശ്വിന്റെ പന്തുകളിൽ പ്രത്യേകിച്ച് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന താരങ്ങൾ ഒന്ന് ശ്രദ്ധിക്കണം എന്ന് വ്യക്തമാക്കുകയാണ് മില്ലർ.
നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടിവന്നത്. 8.3 ഓവറിൽ വെറും 49 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 5 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിടിയുടെ ബോളിംഗാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. എങ്കിലും 68 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെ പോരാട്ടവീര്യം ഇന്ത്യയെ 20 ഓവറിൽ 133/9 എന്ന പൊരുതാവുന്ന ടോട്ടലിൽ എത്തിക്കുകയായിരുന്നു. വെയിൻ പാർനെൽ മൂന്ന് വിക്കറ്റും വീഴ്ത്തി.
എല്ലാവരും പ്രതീക്ഷിച്ചത് പോലെ മില്ലറെ മങ്കാദിങ്ങിന് ശ്രമിച്ചു അശ്വിൻ ; പക്ഷേ ഔട്ടാക്കിയില്ല , വാർണിങ് കൊടുത്തു വിട്ടു :വീഡിയോ കാണാം.