മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് നീങ്ങുന്നു. ക്രിസ്മസ് പിറ്റേന്ന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുത്ത്, 5 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ കാമറോൺ ഗ്രീനിന്റെ മികവിൽ അവരെ 189 റൺസില്‍ ഒതുക്കിയിരുന്നു. ഇന്ന് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് 386/3 എന്ന നിലയിലാണ്, 197 റൺസിന്റെ ലീഡ്.
തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ കണ്ടെത്താൻ സഹായിച്ചു. ഇതിനുമുൻപ് ഇംഗ്ലണ്ട് താരം ജോ റൂട്ട് മാത്രമാണ് നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ചുറി നേട്ടം കൈവരിച്ചിട്ടുള്ളത്. ഇന്ന് ബാറ്റിങ്ങിന് ഇടയിൽ ഒരുപാട് തവണ പേശിവലിവ് നേരിട്ട വാർണർ ഒടുവിൽ ഇരട്ടസെഞ്ചുറി നേട്ടം പൂർത്തിയാക്കി തുള്ളിച്ചാടി ആഘോഷിച്ചപ്പോൾ വേദന കൂടുകയും റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ചെയ്തു. അതിനുശേഷം എത്തിയ ഗ്രീനും റിട്ടയേർഡ് ഹർട്ട് ആയിരുന്നു. നോർക്യയുടെ ബൗൺസർകൊണ്ട് വിരലിൽ ചോര വന്നതോടെയാണത്. നേരത്തെ സ്റ്റീവൻ സ്മിത്ത് 85 റൺസ് എടുത്ത് പുറത്തായി. 48 റൺസ് എടുത്ത ഹെഡ് ക്രീസിലുണ്ട്.
അതിനിടെ മത്സരത്തിൽ മറ്റൊരു രസകരമായ നിമിഷവും അരങ്ങേറിയിരുന്നു. 47 ഓവറിന് ശേഷം ഓസ്ട്രേലിയ 176/2 എന്ന നിലയിൽ നിൽക്കെ ആയിരുന്നു അത്. മത്സരം സംപ്രേഷണം ചെയ്യുന്ന ഫോക്സ് ക്രിക്കറ്റ് ചാനലിന്റെ സ്പൈഡർ കാം അഥവാ ഫ്ലയിങ് ഫോക്സ് താഴ്ന്നുപറന്നപ്പോൾ ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുകയായിരുന്ന പേസർ നോർക്യയെ ഇടിച്ചിടുകയായിരുന്നു. മത്സരത്തിന്റെ 360° ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ഉപയോഗിക്കുന്ന 315 കിലോ തൂക്കം വരുന്ന ഇത്തരം ക്യാമറ ഗ്രൗണ്ടിന് മുകളിലൂടെ കുറുകെ വലിച്ചുകെട്ടിയ വയറുകളിലൂടെയാണ് നീങ്ങുക. പക്ഷേ പതിവിന് വിപരീതമായി വളരെ താഴെ എത്തിയ ക്യാമറ ബാക്വർഡ് സ്ക്വയർ ലെഗ് ഏരിയയിൽവച്ച് അദ്ദേഹത്തെ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തി. എങ്കിലും വലിയ പരുക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ലഞ്ചിനു ശേഷമുള്ള സെഷനിൽ തുടർച്ചയായി 150+ കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ അദ്ദേഹം ഓസീസ് ബാറ്റർമാരെ വെള്ളം കുടിപ്പിച്ചിരുന്നു. സ്റ്റീവൻ സ്മിത്ത് സെഞ്ചുറിക്ക് 15 റൺസ് അകലെ പുറത്തായത് നോർക്യയുടെ പന്തിൽ ആയിരുന്നു.
വീഡിയോ :