മൂന്നാം ദിവസത്തിലേക്ക് കടന്ന പതിനാറാം സീസൺ ഐപിഎൽ ഫൈനലിൽ, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് വിക്കറ്റിന് വിജയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ, അവസാന പന്തിൽ ആയിരുന്നു ചെന്നൈയുടെ വിജയം. രവീന്ദ്ര ജഡേജയാണ് അവസാന പന്തിൽ ആവശ്യമായിരുന്ന 4 റൺസ് അടിച്ചെടുത്തത്. ഇതോടെ അഞ്ചാം കിരീടവുമായി ചെന്നൈ, കിരീടനേട്ടങ്ങളിൽ മുംബൈയുടെയൊപ്പം എത്തുകയും ചെയ്തു.
ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം റിസർവ് ദിനമായ തിങ്കളാഴ്ച രാത്രിയിലേക്ക് മാറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. 47 പന്തിൽ 96 റൺസുമായി സായി സുദർശൻ ടോപ് സ്കോററായി. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ സാഹയും, മികച്ച പിന്തുണയുമായി നായകൻ പാണ്ഡ്യയും, ഗില്ലും ടീം ടോട്ടലിലേക്ക് സംഭാവന നൽകി.
മറുപടി ബാറ്റിങ്ങിൽ ചെന്നൈ 3 പന്തുകൾ നേരിട്ടപ്പോഴേക്കും മഴയെത്തി കളി തടസ്സപ്പെട്ടു. ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ മത്സരം പുനരാരംഭിച്ചപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി നിശ്ചയിക്കപ്പെട്ടു. ചെന്നൈയ്‌ക്കായി ഇറങ്ങിയവർ എല്ലാം മികച്ച രീതിയിൽ സംഭാവന നൽകി. എങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഗുജറാത്തും മത്സരത്തിൽ ഒപ്പത്തിനൊപ്പം നിന്നു. ഒടുവിൽ അവസാന 2 പന്തുകളിൽ 10 റൺസ് വിജയലക്ഷ്യം. അഞ്ചാം പന്തിൽ ഒരു സിക്സ് നേടിയ ജഡേജ, അവസാന പന്തിൽ ലെഗ് സൈഡിലൂടെ പ്ലേസ് ചെയ്ത് ബൗണ്ടറി നേടുകയായിരുന്നു.