അവസാന ഓവർ വരെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തിയ മത്സരത്തിൽ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച ഹാർദിക്ക് പാണ്ഡ്യയുടെ(33*) ഇന്നിങ്സ് മികവിൽ 5 വിക്കറ്റിനു ഇന്ത്യ പാകിസ്താനെതിരെ ജയിച്ച് കയറുകയായിരുന്നു, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി, മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.
മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി,
റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,
എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ 3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി,
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ കെ. എൽ. രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി, നേരിട്ട ആദ്യ പന്തിൽ തന്നെ നസീം ഷാ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു, മറുവശത്ത് താളം കണ്ടെത്താനാകാതെ ക്യാപ്റ്റൻ രോഹിത് ശർമയും നന്നേ വിഷമിച്ചു, എന്നാൽ ക്രീസിലെത്തിയ വിരാട് കോഹ്ലി തന്റെ പഴയ നാളുകളെ ഓർമിപ്പിക്കുന്ന വിധത്തിൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ കളിച്ചു, ഫോമിലേക്ക് തിരിച്ച് വരുന്നതിന്റെ മിന്നലാട്ടങ്ങൾ കോഹ്ലിയുടെ (35)ഇന്നിങ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു.
രോഹിത് ശർമ ഔട്ട് ആയതിനു ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സ് ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായി, നസീം ഷാ എറിഞ്ഞ പതിനെട്ടാം ഓവറിൽ അമ്പയർ
ജഡേജയ്‌ക്കെതിരെ LBW വിധിക്കുകയായിരുന്നു, എന്നാൽ ഫീൽഡ് അമ്പയറുടെ വിധിക്കെതിരെ DRS (Decision Review System) എടുത്ത ജഡേജയ്ക്ക് അനുകൂലമായിരുന്നു തേർഡ് അമ്പയറുടെ വിധി, ലെഗ് സ്റ്റമ്പിന് പുറത്താണ് ബോൾ പിച്ച് ചെയ്തതെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു,
അടുത്ത ബോളിൽ ലോങ്ങിലേക്ക് ഒരു മികച്ച സിക്സർ പറത്തിയ ജഡേജ സമ്മർദ്ദം അല്പം കുറച്ചു, 14 ബോളിൽ 27 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ ആയിരുന്നു ആ സിക്സർ എന്നത് അതിന്റെ മാറ്റ് കൂട്ടി, 29 പന്തിൽ 2 ഫോറും 2 സിക്സറും അടക്കമാണ് ജഡേജ 35 റൺസ് നേടിയത്, മധ്യനിരയിൽ ജഡേജയുടെ ഈ ഇന്നിങ്ങ്സ് ഇന്ത്യൻ വിജയത്തിൽ നിർണായകമാവുകയും ചെയ്തു.വീഡിയോ കാണാം.
Written By: അഖിൽ. വി.പി. വള്ളിക്കാട്.