കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം. കളിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിന് വൻ ബാറ്റിംഗ് തകർച്ചയാണ് സംഭവിച്ചത്. നിശ്ചിത ഇരുപത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വെറും 106 റൺസ് മാത്രമേ അവർക്ക് നേടാൻ സാധിച്ചുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമ പൂജ്യത്തിനും വിരാട് കോഹ്‌ലി 3 റൺസിനും തുടക്കത്തിലേ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും അർദ്ധ സെഞ്ചുറി നേടിയ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ കൂടുതൽ അപകടങ്ങൾ ഇല്ലാതെ രക്ഷപ്പെടുത്തി. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
2.3 ഓവറിൽ 9 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിന്നും നൂറു റൺസ് കടക്കാൻ കഴിഞ്ഞത് തന്നെ ദക്ഷിണാഫ്രിക്കൻ ടീമിന് വലിയ കാര്യം. ഇന്ത്യക്കായി അർഷദീപ് സിംഗ് മൂന്ന് വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തിയപ്പോൾ ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ദക്ഷിണാഫ്രിക്കൻ ടീമിലെ നാല് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. നായകൻ ടെമ്പാ ഭവുമ നാല് പന്ത് നേരിട്ടാണ് പൂജ്യത്തിന് പുറത്തായത് എങ്കിൽ മറ്റുള്ള മൂന്ന് പേരായ റൂസ്സോ, മില്ലർ, സ്റ്റബ്‌സ് എന്നിവർ ഗോൾഡൺ ഡക്കായി. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിംഗ് ആണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത്.
മത്സരത്തിൽ സൂര്യകുമാർ യാദവ് എടുത്ത ഒരു ക്യാച്ച് ആകാംഷ നിറഞ്ഞതായിരുന്നു. ദക്ഷിണാഫ്രിക്കൻ ടീം 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 63 റൺസ് എടുത്ത് നിൽക്കെ അടുത്ത ഓവർ എറിയാൻ എത്തിയത് ഇടംകൈയ്യൻ സ്പിന്നർ അക്സർ പട്ടേൽ. ആദ്യത്തെ മൂന്ന് പന്തുകളിലും റൺ നേടാൻ സ്ട്രെയിക്കിൽ ഉണ്ടായിരുന്ന വെയ്‌ൻ പാർണല്ലിന് കഴിഞ്ഞില്ല, എങ്കിലും നാലാം പന്തിൽ ഒരു ബൗണ്ടറി അദ്ദേഹം നേടിയിരുന്നു.
അടുത്ത പന്തിൽ ഒരു വൈഡ് പോയി. എങ്കിലും അഞ്ചാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ച പാർണല്ലിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി നേടാൻ ശ്രമിച്ച് സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. ഒരു നിമിഷം ക്യാച്ച് കൈവിട്ടുപോയി എന്ന് തോന്നിപ്പിച്ചുവെങ്കിലും സൂര്യ തന്റെ മനസ്സാന്നിധ്യം കൈവിടാതെ രണ്ട് മൂന്ന് ശ്രമങ്ങൾക്ക് ശേഷം പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ പ്ലേയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്പിന്നർ പട്ടേലിന്റെ ഇന്നത്തെ മത്സരത്തിലെ ഏക വിക്കറ്റ് നേട്ടം. ഇന്ന് നാല് ഓവറിൽ വെറും 16 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. മറ്റൊരു സ്പിന്നർ ആയ രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വിക്കറ്റ് ഒന്നും നേടിയെങ്കിലും ഒരു മൈഡൻ അടക്കം വെറും 8 റൺസ് മാത്രമാണ് വഴങ്ങിയത്.