ക്രിക്കറ്റിൽ അവസരങ്ങൾ മുതലെടുക്കാൻ താരങ്ങൾ പല വിധ തന്ത്രങ്ങളും പുറത്തെടുക്കുന്നത് ആരാധകർ പലതവണ കണ്ടതാണ്. എന്നാൽ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത ബ്രില്ല്യൻസാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുസാൽ മെൻഡിസ് പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.
സംഭവം ഇങ്ങനെ… 49.5 ഓവറിൽ രജിതയുടെ ഡെലിവറിയിൽ ബാറ്റ് ചെയ്യുകയായിരുന്നത് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദായിരുന്നു. ഡീപ് മിഡ് വിക്കറ്റിലൂടെ സ്ലോഗ് ചെയ്ത് 2 റൺസ് ഓടിയെടുത്ത് സ്‌ട്രൈക് നേടാൻ ആയിരുന്നു പ്ലാൻ. എന്നാൽ ഫീൽഡർ അതിവേഗം പന്തെറിഞ്ഞ് നൽകിയത് തിരിച്ചടിയായി. ഇതോടെ ഷാഹിദ് ആ ശ്രമം ഉപേക്ഷിച്ചു.
എന്നാൽ മറുവശത്ത് ഉണ്ടായിരുന്ന മുജീബ് രണ്ടാം റൺസിനായി ഓടാൻ ക്രീസ് വിട്ടിരുന്നു. ഈ സമയത്ത് വിക്കറ്റ് കീപ്പർ മെൻഡിസിന് പന്ത് ലഭിക്കുകയും ചെയ്തു. ഇത് കണ്ട മുജീബ് തന്റെ വിക്കറ്റ് നഷ്ട്ടപ്പെട്ടോട്ടെ എന്ന് പറഞ്ഞ് ഷാഹിദിനോട് നോൺ സ്‌ട്രൈകിൽ തന്നെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഷാഹിദിന്റെ വിക്കറ്റ് ലക്ഷ്യമാക്കിയിരുന്ന വിക്കറ്റ് കീപ്പർ മെൻഡിസ് പെട്ടെന്ന് തന്നെ സ്റ്റംപ് ഇളക്കിയില്ല. ഇരുവരെയും നിരീക്ഷിച്ച് ക്രോസ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ ഷാഹിദും മുജീബും സംസാരിച്ച് ക്രോസ് ചെയ്തു. ഉടൻ തന്നെ മെൻഡിസ് ബെയ്‌ൽസ് ഇളക്കുകയായിരുന്നു.
തേർഡ് അമ്പയറുടെ പരിശോധനയിൽ ഇത് വ്യക്തമായതോടെ ഷാഹിദിന് മടങ്ങേണ്ടി വന്നു. താൻ ഔട്ട് ആണെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ മുജീബിന് തിരികെ വരേണ്ടി വന്നു. ഇതൊക്കെ വീക്ഷിക്കുകയായിരുന്ന അമ്പയർ ചിരിയോടെയാണ് പ്രതികരിച്ചത്.മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 60 റൺസിന് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ട്ടത്തിൽ 295 റൺസ് നേടിയിരുന്നു, മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയെ 234 റൺസിൽ ഓൾ ഔട്ടാക്കി.