ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 36.3 ഓവറിൽ 170/7 എന്ന നിലയിലാണ് ടീം. 49 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ടീമിന്റെ ടോപ് സ്കോറർ. നേരത്തെ മഴ മൂലം അൽപസമയം വൈകിയാണ് മത്സരത്തിൽ ടോസ് ഇടാൻ കഴിഞ്ഞത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലെയ് ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ എപ്പോഴത്തെയുംപോലെത്തന്നെ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് നിരയിൽ സ്പിന്നർ മൈക്കിൾ ബ്രേയ്‌സ്വെല്ലിന് പകരം പേസർ ആദം മിൽനേ ഇടംപിടിച്ചു. ടീം ഇന്ത്യയാകട്ടെ രണ്ടാം ഏകദിനം കളിച്ച അതേ ടീമിനെ തന്നെ നിലനിർത്തിയപ്പോൾ മലയാളി താരം സഞ്ജു വി സാംസണ് അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പർ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ഇന്നും നിരാശപ്പെടുത്തി, വെറും 10 റൺസ് എടുത്ത് പുറത്തായി.
മത്സരം ആരംഭിക്കുന്നതിന് മുൻപ് അവതാരകരായ ആശിഷ് നെഹ്റ, ഗൗരവ് കപൂർ, മുഹമ്മദ് കൈഫ് എന്നിവർ നടത്തിയ സംവാദത്തിനിടെ ഇന്ത്യൻ സ്പിന്നർ ചാഹലിന്റെ പ്രവർത്തി എല്ലാവരിലും ചിരിപടർത്തി. ഓൾറൗണ്ടർ ആയി ദീപക് ഹൂഡ ടീമിൽ ഉൾപ്പെട്ടത് ചർച്ച ചെയ്യുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. പതുങ്ങിപതുങ്ങിവന്നു നെഹ്റയുടെ പുറകിൽ ഒളിച്ചുനിന്ന അദ്ദേഹത്തെ ഗൗരവ് കപൂർ ചൂണ്ടിക്കാണിച്ചപ്പോൾ ചഹാലിനേയും ഇന്ത്യയുടെ മികച്ച ‘ഓൾറൗണ്ടർ’ എന്ന് വിശേഷിപ്പിച്ച് പുകഴ്ത്തിവിടുകയായിരുന്നു നെഹ്റ. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുകയാണ്.