ന്യുസിലാൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 219 റൺസിൽ ഓൾ ഔട്ട്. ശ്രയസ് അയ്യറിന്റെയും വാഷിങ്ടണ് സുന്ദറിന്റെയും ഇന്നിംഗ്സാണ് തകർന്ന ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 39 റൺസിൽ നിൽക്കെ തന്നെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് തകർന്നിരുന്നു. 13 റൺസ് നേടിയ ഗില്ലിനെ മില്നെ മടക്കുകയായിരുന്നു.
പിന്നാലെ 28 റൺസ് നേടിയ ക്യാപ്റ്റൻ ധവാനും മില്നെയുടെ ഡെലിവറിയിൽ ബൗൾഡ് ആയി പുറത്തായി. നാലാമനായി ക്രീസിൽ എത്തിയ റിഷഭ് പന്തിന് ഇത്തവണയും ഫോം കണ്ടെത്താനായില്ല. 10 റൺസിൽ നിൽക്കെ മിച്ചലിന്റെ ഡെലിവറിയിൽ അനാവശ്യ ഷോട്ട് കളിച്ച് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന റിഷഭ് പന്തിന്റെ ടീമിലെ സ്ഥാനം ചോദ്യചെയ്യപ്പെടുകയാണ്.
ഏകദിനത്തിൽ മികച്ച ഫോമിലുള്ള അയ്യർ ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടീമിനായി നിർണായക 49 റൺസുകളാണ് നേടിയത്. അതേസമയം സൂര്യകുമാർ യാദവും (6), സഞ്ജുവിന് പകരം ടീമിലെത്തിയ ഹൂഡയും (12) നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദറാണ് അവസാനത്തിൽ ഇന്ത്യയ്ക്ക് സ്കോറുകൾ വാരിക്കൂട്ടിയത്. 64 പന്തിൽ 51 റൺസ് നേടിയിരുന്നു.
6ന് 149 എന്ന നിലയിൽ ഉണ്ടായിരുന്ന ഇന്ത്യയെ വാലറ്റത്തെയും കൂട്ടുപിടിച്ച് 219ൽ എത്തിക്കുകയായിരുന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ മില്നെ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. ടിം സൗത്തിയും 2 വിക്കറ്റ് നേടിയിട്ടുണ്ട്. 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡ് ജയിച്ചിരുന്നു രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയിക്കാനായാൽ പരമ്പര സമനിലയിലാക്കാം.
വീഡിയോ കാണാം