ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കിവീസ് ബോളർമാർ 219 റൺസിലൊതുക്കി, പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 7 വിക്കറ്റിന് ജയിച്ചിരുന്നു, രണ്ടാം മത്സരം മഴ കാരണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല, മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ വില്യംസൺ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, രണ്ടാം ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് കിവീസ് കളത്തിലിറങ്ങിയത്.
തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഗില്ലിനെയും (13) ക്യാപ്റ്റൻ ശിഖർ ധവാനെയും (28) വീഴ്ത്തിക്കൊണ്ട് ആദം മിൽനെ കിവീസിന് മികച്ച തുടക്കം സമ്മാനിച്ചു, പിന്നീട് ശ്രേയസ്സ് അയ്യർ ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മറുവശത്ത് ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു, പതിവ് തെറ്റിക്കാതെ റിഷഭ് പന്ത് (10) ഈ തവണയും പെട്ടന്ന് തന്നെ മടങ്ങി, പിന്നാലെ സൂര്യകുമാർ യാദവും (6) ആദ്യ ഏകദിനത്തിന് ശേഷം സഞ്ജു സാംസണ് പകരം ടീമിൽ എത്തിയ ദീപക് ഹൂഡയും (12) പുറത്തായത്തോടെ 149/6 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു.
കോ149/6 എന്ന നിലയിൽ നിന്ന് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത് വാലറ്റക്കാരെ കൂട്ട്പിടിച്ച് വാഷിംഗ്ടൺ സുന്ദർ നടത്തിയ ചെറുത്ത് നിൽപ്പാണ്, 64 ബോളിൽ 5 ഫോറും 1 സിക്സും അടക്കമാണ് താരം തന്റെ ഏകദിന കരിയറിലെ ആദ്യ അർധസെഞ്ച്വറി നേടിയത്, മത്സരത്തിലെ നാൽപത്തി എട്ടാം ഓവർ എറിയാനെത്തിയ ടിം സൗത്തിയെ മിഡ് വിക്കറ്റിലേക്ക് മികച്ച ഒരു ഷോട്ടിലൂടെ സിക്സ് പറത്തിയാണ് വാഷിംഗ്ടൺ സുന്ദർ തന്റെ കന്നി അർധസെഞ്ച്വറി പൂർത്തിയാക്കിയത്, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 14 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 82 റൺസ് എടുത്ത് ശക്തമായ നിലയിലാണ്.