ഇന്നലെ ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയെ കീഴടക്കിയ ടീം ഇന്ത്യ, ഒരു മത്സരം ബാക്കിനിൽക്കെ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. മഴനിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നിശ്ചിത 50 ഓവറിൽ 399/5 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിംഗിനിടയിൽ മഴയെത്തി കളി തടസ്സപ്പെടുകയും, തുടർന്ന് വിജയലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.
എങ്കിലും ഓസ്ട്രേലിയൻ ഇന്നിങ്സ് 28.2 ഓവറിൽ 217 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ അശ്വിനും ജഡേജയുമാണ് മുന്നിൽ നിന്നും നയിച്ചത്. ഓസ്ട്രേലിയക്കായി വാർണറും ആബട്ടും അർദ്ധസെഞ്ചുറി നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. നേരത്തെ സെഞ്ചുറികൾ നേടിയ ഓപ്പണർ ഗില്ലിൻ്റെയും(104), അയ്യരുടെയും(105), അർദ്ധസെഞ്ചുറികൾ നേടിയ നായകൻ രാഹുലിൻ്റെയും(52), സൂര്യകുമാറിൻ്റെയും(72*) ഇന്നിംഗ്സുകളാണ് ഇന്ത്യയെ വൻ സ്കോർ കണ്ടെത്താൻ സഹായിച്ചത്.
അതിനിടെ മത്സരത്തിൽ ഒരു രസകരമായ നിമിഷമുണ്ടായിരുന്നു. ഇടംകൈയ്യൻ ബാറ്ററായ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ, ഓഫ്‌സ്പിന്നർ അശ്വിനെ നേരിട്ടത് ഒരു വലംകയ്യൻ ബാറ്ററായാണ്. തുടക്കത്തിൽ സാധാരണപോലെ ബാറ്റ് ചെയ്ത വാർണർക്ക്, അശ്വിൻ്റെ കറങ്ങിത്തിരിഞ്ഞ് വരുന്ന പന്തുകൾ നേരിടാൻ പ്രയാസപ്പെട്ടതോടെ, വലംകൈയ്യനായി ബാറ്റ് ചെയ്യാൻ തുടങ്ങി. ലെഗ്സൈഡിൽ ബൗണ്ടറിയൊക്കെ നേടി വാർണർ അതിൽ ഒരു പരിധിവരെ വിജയിച്ചു എന്ന് കരുതിയെങ്കിലും ഒടുവിൽ അശ്വിൻ തന്നെയാണ് പുറത്താക്കിയത്.
വലംകൈയ്യനായി നിന്ന് റിവേഴ്സ് സ്വീപ്പ് കളിക്കാൻ ശ്രമിച്ച അദ്ദേഹം വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുകയായിരുന്നു. എങ്കിലും പിന്നീട് റീപ്ലേകളിൽ നിന്നും അത് ബാറ്റിൻ്റെ അടിഭാഗത്ത് ചെറുതായി തട്ടി എന്ന് വ്യക്തമായി. ഒരുപക്ഷേ, വാർണർ റിവ്യൂ എടുത്തിരുന്നുവെങ്കിൽ അത് നോട്ടൗട്ട് ആയേനെ. അദ്ദേഹം പോലും ബാറ്റിൽ ചെറുതായി കൊണ്ടത് അറിഞ്ഞില്ല. വിക്കറ്റിന് മുന്നിൽ നേരെ കാലിൽ കൊണ്ടതുകൊണ്ട് അദ്ദേഹം റിവ്യൂ എടുക്കാതെ മടങ്ങുകയായിരുന്നു.
വീഡിയോ..