ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ, ഓസീസ് നേടിയ 469 റൺസ് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ മത്സരത്തിലേക്ക് തിരികെവരുന്നു. രണ്ടാം ദിനം 151/5 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ടീം ഇന്ത്യ, മൂന്നാം ദിനമായ ഇന്ന്, ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 260/6 എന്ന നിലയിലാണ്. ഇന്നത്തെ രണ്ടാം പന്തിൽതന്നെ ഭരത്തിനെ നഷ്ടമായ ഇന്ത്യക്ക്, വേർപിരിയാത്ത ഏഴാം വിക്കറ്റിൽ രഹാനെയും(89*) താക്കൂറും(36*) സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു.
ലഞ്ചിന് പിരിയുന്നതിനു തൊട്ടുമുമ്പുള്ള ഓവറിൽ ശാർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താകുന്നതിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസ് ആയിരുന്നു അവസാന ഓവർ എറിഞ്ഞത്. നാലാം പന്തിൽ അവർ എൽബിഡബ്ല്യൂ അപ്പീൽ ചെയ്തപ്പോൾ, അമ്പയർ പെട്ടെന്നുതന്നെ വിരലുയർത്തി. എങ്കിലും താക്കൂർ റിവ്യൂ നൽകുകയായിരുന്നു.
അതോടെ തേർഡ് അമ്പയർ റീപ്ലേ പരിശോധിച്ചപ്പോൾ കണ്ടത്, കമിൻസിന്റെ പന്ത് ഒരു മുൻകാൽ നോബോൾ ആയിരുന്നു എന്നാണ്. അതോടെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആർപ്പുവിളികളും കയ്യടിയും ഉയർന്നു. ഇന്നലെയും ഇതേ രീതിയിൽതന്നെ കമിൻസ് രഹാനെയെ വിക്കറ്റിന് മുന്നിൽ കുരുക്കുകയും, തുടർന്ന് ഇന്ത്യ റിവ്യൂ നൽകിയ സമയത്ത് അതൊരു മുൻകാൽ നോബോൾ ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വീഡിയോ..