പതിനാറാം ഐപിഎൽ സീസൺ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ പത്ത് ടീമുകളും ഓരോ മത്സരം വീതം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ, എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ നായകൻ രാഹുൽ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ആദ്യ മത്സരം വിജയിച്ച ടീമിൽനിന്നും ഒരു മാറ്റവുമായാണ് ലഖ്നൗ ഇറങ്ങിയിരിക്കുന്നത്. പേസർ ജയ്ദേവ് ഉണദ്കട്ടിന് പകരം യാഷ് താക്കൂർ ടീമിൽ ഇടംപിടിച്ചു. അപ്പുറത്ത് ചെന്നൈ ആകട്ടെ ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട ടീമിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ചെന്നൈയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം നടക്കുന്നത്. നീണ്ട 1427 ദിവസങ്ങൾക്ക് ശേഷമാണ് ചെന്നൈ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം തിരിച്ചെത്തുന്നത്. അതിന്റെ ആവേശം ഗാലറിയിൽ പ്രകടമാണ്.
തങ്ങളുടെ പ്രിയപ്പെട്ട ‘തല’ ധോണിയെ ഒരുനോക്ക് കാണാനായി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയിട്ടുള്ളത്. മത്സരത്തിന്റെ ടോസ് സമയത്ത് രാഹുൽ സംസാരിച്ചതിന് ശേഷം ധോണിക്ക് മൈക്ക് കൈമാറിയപ്പോൾ ഉണ്ടായ കരഘോഷവും ആർപ്പുവിളികളും സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ധോണി സംസാരിച്ചുതുടങ്ങിയതോടെ അത് ഉച്ചസ്ഥായിയിലായി. ധോണി മൈക്കിൽ സംസാരിക്കുന്നത് വരെ കേൾക്കാൻ കഴിയാത്തതരത്തിലുള്ള ശബ്ദമായിരുന്നു സ്റ്റേഡിയത്തിൽ പിന്നീട് മുഴങ്ങിക്കേട്ടത്.